കോഴിക്കോട്: നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഫറോക്ക് സ്വദേശിയായ 43കാരന്റെ പുതിയ പരിശോധനാ ഫലം നെഗറ്റീവ്.
മെഡിക്കൽ കോളജ് ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗമുക്തിയുടെ ആദ്യ സൂചനകൾ നൽകിക്കൊണ്ട് ഫലം നെഗറ്റീവായത്. ഈ ഫലം പൂർണമായി സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ പൂന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
ജൂൺ പത്തിനാണ് ഇദ്ദേഹത്തിന് നിപ സ്ഥിരീകരിക്കുന്നത്.രോഗിയുമായി നേരിട്ടും അല്ലാതെയും സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്ന മുഴുവൻ ആളുകളുടെയും പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയിരുന്നു. രോഗി പോയ കാരാട്ടെ ഗോഡൗണില്‍ നിന്നും ശേഖരിച്ച വവ്വാലുകളില്‍ നിന്നുള്ള സാമ്പിളുകള്‍ ഭോപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും രോഗത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.